കൊട്ടിയൂർ വൈശാഖ പെരുമയുടെ ഉത്സവ കാലത്തിന് മുന്നോടിയായി പ്രക്കുഴം ദിന ചടങ്ങുകൾ മെയ് 2 ശനിയാഴ്‌ച രാവിലെ ആരംഭിച്ചു. ഇരിട്ടിക്ക് സമീപം കാക്കയങ്ങാട് പാല പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽ നിന്നുള്ള അവിൽ എഴുന്നള്ളത്ത് എത്തിച്ചേർന്നതോടെയാണ് പ്രക്കുഴം ചടങ്ങുകൾ തുടങ്ങിയത്. ഇക്കരെ കൊട്ടിയൂർ ക്ഷേത്ര നടയിൽ ആയില്യാർ കാവിന് മുൻപിൽ ഒറ്റപ്പിലാൻ, കാടൻ, പുറങ്കലയൻ, കൊല്ലൻ, ആശാരി എന്നീ സ്‌ഥാനികർ ചേർന്ന് തണ്ണീർകുടി ചടങ്ങും നടത്തി. മാലൂർ പടി ക്ഷേത്രത്തിൽ നിന്ന് നെയ്യും കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചു കൊണ്ടു വന്നു. ഇക്കരെ കൊട്ടിയൂരിലെ കുത്തോടിൽ വച്ച് സമുദായിയുടെ സാന്നിധ്യത്തിൽ ആണ് അവിൽ അളവ് നടത്തിയത് ഉച്ച കഴിഞ്ഞ് ഇക്കരെ ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ വച്ച് ആചാരപ്രകാരം നെല്ലളവും നടത്തി. ഇക്കരെ ക്ഷേത്രത്തിന്റെ കിഴക്കായുള്ള ആയില്യാർ കാവിൽ വച്ച് രാത്രിയിൽ ജന്മശാന്തി പടിഞ്ഞീറ്റ സ്‌ഥാനികൻ്റെ കാർമികത്വത്തിൽ പ്രത്യേക പൂജകൾ നടത്തുകയും അപ്പട നിവേദിക്കുകയും ചെയ്യും. ഈ നിവേദ്യം കഴിച്ചാൽ അടുത്ത വർഷത്തെ ഉത്സവ കാലത്തും എത്തുന്നവർക്ക് മധുരമായും അടുത്ത വർഷത്തെ വൈശാഖ ഉത്സവത്തിന് മുൻപായി മരിക്കുന്നവർക്ക് കയ്‌പായും അനുഭവപ്പെടും എന്നാണ് വിശ്വാസം. കൊട്ടിയൂരിൽ വർഷത്തിൽ രണ്ട് ദിവസം മാത്രമാണ് അപ്പട നിവേദ്യമുള്ളത്. പ്രക്കുഴം നാളിലെ നിവേദ്യം കഴിഞ്ഞാൽ നീരെഴുന്നള്ളത്ത് നാളിലാണ് അടുത്ത അപ്പട നിവേദ്യം ഇന്ന് മുതൽ പാരമ്പര്യ വ്രതനിഷ്‌ഠകൾക്ക് തുടക്കമാകും. വൈശാഖ ഉത്സവത്തിലെ ചിട്ടകളും അളവുകളും ചടങ്ങുകളും കർമങ്ങളും നിശ്ചയിക്കുന്ന ദിനമാണ് പ്രക്കുഴം.
Seeing the god Vakayattu, a grand celebration was held in Kottiyur and preparations for the Vaishakh festival began.




















